കൊച്ചി: ഫോബ്സിന്റെ റിയൽ ടൈം ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം മലയാളികളിൽ സമ്പന്നനായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. 566ാം സ്ഥാനത്താണ് ജോയ് ആലുക്കാസുള്ളത്. 6.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. പട്ടികയിൽ 749ാം സ്ഥാനത്തുള്ള എം.എ യൂസുഫലിയാണ് പട്ടികയിലെ രണ്ടാമത്തെ മലയാളി. 5.4 ബില്യൺ ഡോളറാണ് ലുലു ഗ്രൂപ്പ് ചെയർമാനായ എം.എ യൂസുഫ് അലിയുടെ ആസ്തി.
ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണിവർക്കിയാണ് പട്ടികയിലെ മൂന്നാമത്തെ മലയാളി. 4.0 ബില്യൺ ഡോളർ ആസ്തിയോടെ അദ്ദേഹം 998ാം സ്ഥാനത്താണ്. 3.9 ബില്യൺ ഡോളർ ആസ്തിയുടെ ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 1015ാം റാങ്കിലുണ്ട്. കല്യാൺജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ് കല്യാണരാമൻ 1102ാം റാങ്കിലുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ മറ്റൊരു മലയാളി. മൂന്ന് ബില്യൺ ആസ്തിയോടെ 1165ാം സ്ഥാനത്താണ് ഉള്ളത്. കെയ്ൻസ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണനാണ് മൂന്ന് ബില്യൺ ഡോളർ ആസ്തിയോടെ 1322ാം സ്ഥാനത്ത്.
ഇലോൺ മസ്കിനെ മറികടന്ന് ലാറി എലിസൺ; ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി ഒറാക്കിൾ ചെയർമാൻ
ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കിന് നഷ്ടം. വൻകിട ഐ.ടി കമ്പനിയായ ഒറാക്കിളിന്‍റെ സഹസ്ഥാപകൻ ലാറി എലിസണാണ് ബ്ലൂംബെർഗ് ബില്യണയർ പട്ടികയിൽ മസ്കിനെ പിന്തള്ളിയത്. ഒറാക്കിൾ കോർപറേഷന്‍റെ ഓഹരിവില കുതിച്ചുയർന്നതോടെ ലാറി എലിസന്‍റെ ആസ്തി 393 ബില്യൺ ഡോളറായി ഉയരുകയായിരുന്നു. 385 ബില്യൻ ഡോളറാണ് മസ്കിന്‍റെ ആസ്തി. ഒരു വർഷത്തോളം അതിസമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ശേഷമാണ് മസ്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
2021ലായിരുന്നു മസ്ക് ആദ്യമായി അതിസമ്പന്നരിൽ ഒന്നാമനായത്. പിന്നീട് ആമസോൺ മേധാവി ജെഫ് ബെസോസും എൽ.വി.എം.എച്ചിന്‍റെ ബർനാഡ് അർനോൾട്ടും മസ്കിനെ പിന്നിലാക്കിയിരുന്നു. കഴിഞ്ഞ വർഷം വീണ്ടും ഒന്നാമതെത്തിയ മസ്ക് ഇതേ സ്ഥാനത്ത് 300ലേറെ ദിവസം തുടർന്നു. 81കാരനായ എലിസൺ നിലവിൽ ഒറാക്കിളിന്‍റെ ചെയർമാനും ചീഫ് ടെക്നോളജി ഓഫിസറുമാണ്.
ഒറാക്കിളിന്‍റെ ക്ലൗഡ് സേവനങ്ങൾക്ക് വലിയ തോതിൽ ആവശ്യക്കാർ മുന്നോട്ടുവന്നതോടെ ചൊവ്വാഴ്ച 45 ശതമാനം ഉയർച്ചയാണ് ഓഹരികളിലുണ്ടായത്. ബുധനാഴ്ച മാർക്കറ്റ് തുറന്നതിനു പിന്നാലെ 41 ശതമാനം കൂടി ഉയർന്നു. ഇത് വീണ്ടും വർധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം ടെസ്‌ലയുടെ ഓഹരികൾക്ക് ഈ വർഷം 13 ശതമാനം ഇടിവുണ്ടായെന്നും ബ്ലൂംബെർഗിന്‍റെ റിപ്പോർട്ടിൽ പറയുന്നു.