കോഴിക്കോട്: കോഴിക്കോട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ഓണം ഓഫർ വരുത്തിവച്ചത് വൻ ദുരന്തം. ഏത് വസ്ത്രമെടുത്താലും 99 രൂപ എന്ന ഓഫർ പ്രഖ്യാപിച്ചതോടെ വസ്ത്രവ്യാപാരസ്ഥാപനത്തിലേക്ക് ആയിരങ്ങൾ ഇടിച്ച് കയറിയതിനെ തുടർന്ന് കടയുടെ മുന്നിലെ ഗ്ലാസ് തകർന്നുവീണ് പത്തുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്കായിരുന്നു അപകടം. സംഭവത്തെ തുടർന്ന് പരിക്ക് പറ്റിയവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി,
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. നാദാപുരം കസ്തൂരിക്കുളത്തിന് സമീപത്തെ ബ്ലാക്ക് എന്ന കടയിലാണ് സംഭവം നടന്നത്. ഇന്നുരാവിലെയായിരുന്നു ഓഫർ പ്രഖ്യാപനം ഉണ്ടായത്. ഏത് വസ്ത്രമെടുത്താലും 99 രൂപ എന്ന് കേട്ടതോടെ ജനക്കൂട്ടം കടയിലേക്ക് ഇരച്ച് കയറി. ഇതിനെപ്പറ്റി അറിഞ്ഞതോടെ സമീപ സ്ഥലങ്ങളിൽ നിന്നുൾപ്പടെ വൻ ജനക്കൂട്ടം കടയിലേക്കെത്തി. അല്പസമയംകൊണ്ടുതന്നെ കടയും പരിസരവും ജനസാഗരമായി. ഇതിനിടെ തിരക്ക് നിയന്ത്രാണീതമായി. ഇതോടെയാണ് ഗ്ലാസ് തകർന്നുവീണത്. ഇതിലേക്ക് വീണും ഗ്ലാസ് കുത്തിക്കയറിയുമാണ് പരിക്കേറ്റത്.
ഗുരുതരാവസ്ഥയിലായവരെ കോഴിക്കാേട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആളുകൾക്ക് ഗ്ലാസിന്റെ ചില്ല് തറച്ച് കയറിയാണ് ഗുരുതര പരിക്കേറ്റിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ദേഹമാസകലം ചില്ല് തറച്ച് കയറിയവരുമുണ്ട്. സംഭവത്തെത്തുടർന്ന് പൊലീസ് കടയടപ്പിച്ചു. ജനക്കൂട്ടം ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും സുരക്ഷയ്ക്കുവേണ്ടി സ്ഥാപന ഉടമകൾ കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.