കുറ്റ്യാടി : അക്യുപങ്ചർ ചികിത്സയെ തുടർന്ന് കാൻസർ രോഗം മൂർഛിച്ച കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജറ ( 45) മരണമാണ് വിവാദമാവുന്നത്. ശരീര വേദനയെ തുടർന്ന് ഇവർ കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സ തേടിയിരുന്നു. തുടർന്ന് കോഴിക്കോട് അക്യുപങ്ചർ ചികിത്സയ്ക്കായി റഫർ ചെയ്തു.
സ്തനാർബുദം മൂർഛിച്ചപ്പോഴും എന്താണ് അസുഖം എന്നുപോലും നിർണയിക്കാനോ പറയാനോ കഴിയാതെ തെറ്റിദ്ധരിപ്പിക്കുകയും ചികിത്സ തുടരുകയും ചെയ്‌തു. ഒടുവിൽ എംവിആർ കാൻസർ സെന്ററിൽ എത്തുമ്ബോഴേക്കും രോഗം നാലാം ഘട്ടം കടന്നിരുന്നു. ഹാജറയുടെ അസുഖം മൂർഛിക്കാൻ ഇടയാക്കിയ കപട ചികിത്സകർക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട്, ബന്ധുവും മാധ്യമ പ്രവർത്തകനും, കുറ്റ്യാടി സ്വദേശിയുമായ എൻ പി സക്കീർ കുറ്റ്യാടി പൊലീസിൽ പരാതി നൽകി.
സ്തനത്തിൽ തടിപ്പുണ്ടായതിനെ തുടർന്ന് അക്യൂപങ്ചർ ചികിത്സ തേടിയ വീട്ടമ്മ ഇപ്പോൾ കാൻസർ 4 സ്റ്റേജിൽ ചികിത്സയിലാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശരീരം വ്രണമായി പൊട്ടിയൊലിക്കുമ്ബോഴും കപട ചികിത്സകൻ പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാനെന്നാണ്. മതിയായ ഭക്ഷണം പോലും നൽകാതെ ഇവർ അവരുടെ ശരീരം ശോഷിപ്പിച്ച് എല്ലും തോലുമാക്കി. അസുഖം കാൻസർ ആണെന്നത് മറിച്ചുവെച്ചതായും പരാതിയുണ്ട്.