കൊച്ചി:നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ സിനിമാ നാടക നടനായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ചു. സഹോദരൻ നിയാസും അഭിനേതാവാണ്. മിമിക്രി വേദികളിലൂടെയാണ് നവാസ് തന്റെ കലാജീവിതം ആരംഭിച്ചത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായ നവാസ് ധാരാളം വേദികളിൽ മിമിക്രി അവതരിപ്പിച്ചു. പിന്നീട തന്റെ സഹോദരൻ നിയാസ് ബക്കറോടൊപ്പം ചേർന്ന് കൊച്ചിൻ ആർട്സ് എന്ന ട്രൂപ്പ് ഉണ്ടാക്കി. 1995-ൽ ചൈതന്യം എന്ന സിനിമയിലാണ് നവാസ് ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500, മാട്ടുപ്പെട്ടി മച്ചാൻ.. എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു. കലാഭവൻ നവാസ് അഭിനയച്ചവയിൽ ഭൂരിപക്ഷവും കോമഡി റോളുകളായിരുന്നു. സിനിമകൾ കൂടാതെ ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. നാല്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കലാഭവൻ നവാസിന്റെ ഭാര്യ രഹ്ന അഭിനേത്രിയാണ്. മൂന്നു മക്കളാണ് നവാസ് - രഹ്ന ദമ്പതികൾക്കുള്ളത്. മെഹ്റിൻ, റൈഹ്വാൻ, റിഥ്വാൻ എന്നിവരാണ്.