Trending

ഭാര്യക്ക് 12 വർഷമായി ജോലിക്ക് ശമ്പളം ലഭിച്ചില്ല. കൃഷിവകുപ്പ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു


 പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയിൽ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചെരുവിൽ ഷിജോ വിടി (47) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂങ്ങാംപാറ വനത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഷിജോയുടെ മകനു ഈറോഡിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം ശരിയായിരുന്നു. ഇതിനു ആവശ്യമായ പണം നൽകാൻ കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നു ബന്ധുക്കൾ പറയുന്നു. കർഷക സംഘം ജില്ലാ കമ്മിറ്റിയം​ഗം ത്യാ​ഗരാജന്റെ മകനാണ് ഷിജോ.

ഷിജോയുടെ ഭാര്യ 12 വർഷമായി നാറാണംമൂഴിയിൽ എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. എന്നാൽ ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാനും ഉത്തരവായിരുന്നു. എന്നിട്ടും ഡിഇഒ ഓഫീസിൽ നിന്നു ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്നു ഇവർ വകുപ്പ് മന്ത്രിയെ പലതവണ സമീപിച്ചു.

തുടർന്നു ശമ്പളം നൽകാൻ മന്ത്രിയുടെ ഓഫീസിൽ നിന്നു രേഖകൾ ശരിയാക്കി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ എന്നിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല.

സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെ ഷിജോ ജീവനൊടുക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെതിരേയും ബന്ധുക്കൾ ആരോപണമുന്നയിച്ചു.

Post a Comment

Previous Post Next Post