Trending

ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോ നിർമ്മിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ പ്രതിയെ പിടികൂടി

 കോഴിക്കോട്: സൈബര്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയെ ബിഹാറിലെത്തി അറസ്റ്റ് ചെയ്ത് കോഴിക്കോട് ചോമ്പാല പോലീസ്. ബിഹാറിലെ ഔറങ്കാബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് അഭിമന്യു കുമാര്‍ (22) നെയാണ് അറസ്റ്റ് ചെയ്തത്.


ഇന്‍സ്റ്റഗ്രാമില്‍ കണ്ട ലോണ്‍ പരസ്യത്തില്‍ ക്ലിക്ക് ചെയ്ത അഴിയൂര്‍ സ്വദേശിയായ യുവതിയുടെ ഫോണ്‍ ഐഡി ആക്‌സസ് ചെയ്യുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആവശ്യപ്പെട്ട നല്‍കാത്തതിനെത്തുടര്‍ന്ന് യുവതിയുടെയും 13 വയസ്സ് പ്രായമുള്ള മകളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌ന ഫോട്ടോ നിര്‍മ്മിച്ച് അയച്ച് നല്‍കിയാണ് ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് ചോമ്പാല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബാങ്ക് അക്കൗണ്ടുകളും മൊബെല്‍ നമ്പറും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു ഐ പി.എസ് നല്‍കിയ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പക്ടര്‍ ജെഫിന്‍ രാജു വിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത് പിടി, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് എം കെ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

നക്‌സല്‍ ഭീഷണിയുള്ളതും വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരെ വധിച്ച് ആയുധങ്ങളുമായി കടന്ന ഔറങ്കബാദ് ജില്ലയിലെ മാലി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് സാന്നിദ്ധ്യം മനസ്സിലാക്കി പ്രതി രക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ വാഹനം ഒഴിവാക്കി അര്‍ദ്ധരാത്രിയില്‍ ആയുധങ്ങളേന്തിയ ഇരുപതോളം സായുധ സേനക്കൊപ്പം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് പ്രതിയുടെ വീട് വളഞ്ഞ് സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post