കണ്ണൂര് : മുന് എഡിഎം നവീന് ബാബുവിൻ്റെ ആത്മഹത്യയില് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത്. ദിവ്യക്കെതിരായി ചുമത്തിയ കുറ്റം തന്നെ നിലനിൽക്കില്ലെന്ന് ദിവ്യയുടെ അഭിഭാഷകൻ അഡ്വ കെ വിശ്വൻ പറഞ്ഞു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. നവീൻ ബാബുവിൻ്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാരും മൊഴി നൽകി. ഫയലിൽ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നൽകിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാൻ പ്രാദേശിക ചാനലുകാരനെ ഏർപ്പെടുത്തിയത്. പരിപാടിക്ക് മുൻപും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്.